Business
കോട്ടയം: എട്ടു മാസത്തെ മരവിപ്പിനുശേഷം ശേഷം റബര്‍ വില വീണ്ടും 190 കടന്നു. വേനല്‍ കനത്ത് ഉത്പാദനം കുറഞ്ഞ സാഹചര്യത്തില്‍ മാര്‍ക്കറ്റില്‍ ഷീറ്റ് കിട്ടാനില്ല. ഇന്നലെ കോട്ടയം മാര്‍ക്കറ്റില്‍ 191 രൂപയ്ക്ക് വരെ വ്യാപാരം നടന്നു. ബാങ്കോക്ക് വില 198 രൂപയാണ്. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ റബര്‍ ആഭ്യന്തര വില 200 രൂപ കടന്നേക്കാം.
വേനല്‍ കടുത്തതോടെ റബര്‍ മരങ്ങളില്‍ ഇല വ്യാപകമായി കൊഴിഞ്ഞതിനാല്‍ ഉത്പാദനം നാമമാത്രമായി. ചെറുകിട കര്‍ഷകരില്‍ ഏറെപ്പേരും ഈ മാസത്തോടെ ടാപ്പിംഗ് അവസാനിപ്പിക്കും. വന്‍കിട എസ്റ്റേറ്റുകള്‍ അടുത്ത മാസം ടാപ്പിംഗ് നിറുത്തും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 213 രൂപ ഉയര്‍ന്നശേഷം വില പിന്നോട്ടടിച്ചു. കിലോയ്ക്ക് 181 രൂപ വരെ താഴ്ന്നശേഷമാണ് ഒരാഴ്ചയായി വിലയില്‍ നേരിയ ഉയര്‍ച്ചയുണ്ടായത്.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനത്തില്‍ 2024നേക്കാള്‍ പതിനായിരം ടണ്ണിന്റെ കുറവുണ്ടായി. ഇക്കൊല്ലം കൂടുതല്‍ ടാപ്പിംഗ് ദിവസങ്ങള്‍ ലഭിച്ചിട്ടും ഉത്പാദനം കുറഞ്ഞത് റബര്‍ കൃഷിയില്‍ നിന്നുള്ള കര്‍ഷകരുടെ പിന്‍വാങ്ങലിന്റെ ഭാഗമാണ്. 40 ശതമാനം തോട്ടങ്ങളിലും ടാപ്പിംഗ് നാമമാത്രമാണ്. എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെ 20 ശതമാനം തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കുന്നില്ല. ഇത് വില വര്‍ധനയ്ക്ക് ഇടയാക്കി.
അതേസമയം പോയ വര്‍ഷം ത്രിപുര ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനത്തില്‍ എട്ടു ശതമാനം മുതല്‍ 12 ശതമാനം വരെയാണു വര്‍ധന. കേരളത്തിലെ ആകെ ഉത്പാദനം അഞ്ചര ലക്ഷം ടണ്ണിലേക്ക് ചുരുങ്ങിയതായാണു കണക്കുകള്‍.
ആഗോളതലത്തില്‍ മൂന്നാമത്തെ റബര്‍ ഉത്പാദകരും നാലാമത്തെ ഉപയോഗ രാജ്യമാണെന്നിരിക്കെ അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ 13 ലക്ഷം ടണ്ണോളം ഇവിടേക്ക് വാര്‍ഷിക ഇറക്കുമതി വേണ്ടിവരുന്നു.സ്വാഭാവിക റബര്‍ ഇറക്കുമതി 2024നേക്കാള്‍ പോയ വര്‍ഷം കുറഞ്ഞെങ്കിലും വിലക്കുറവുള്ളതും നാമമാത്ര തീരുവ നല്കേണ്ടതുമായ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയില്‍ വന്‍ വര്‍ധനയാണുള്ളത്. ഇതിനിടയിലാണ് വിലയില്‍ ഉണര്‍വുണ്ടായത്.
Kerala
തിരുവനന്തപുരം: റബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്താൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാൻ കേരളം. സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു കേന്ദ്ര ധനമന്ത്രിക്കു സമർപ്പിക്കുന്ന നിവേദനത്തിൽ റബറിന്റെ താങ്ങുവില ഉയർത്തണമെന്ന റബർ കർഷകരുടെ സുപ്രധാന ആവശ്യം ഉന്നയിക്കും. ഇപ്പോൾ, സംസ്ഥാനം 200 രൂപയാണ് നൽകുന്നത്. ഇതിലാണ് കേന്ദ്രം 50 രൂപയുടെ വർധന വരുത്തി റബർ കർഷകരെ സഹായിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച കടമെടുക്കൽ പരിധി പുനഃസ്ഥാപിക്കണമെന്ന ആവശ്യമടങ്ങിയ നിവേദനമാണ് സമർപ്പിക്കുക. കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്രമന്ത്രി ഡൽഹിയിൽ ഇന്നു വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പങ്കെടുക്കും. ജനുവരി മുതൽ മാർച്ച് വരെയുള്ള സാന്പത്തിക വർഷത്തിൽ കേരളത്തിന്റെ കടമെടുക്കൽ പരിധി 12,000 കോടി രൂപയായിരുന്നത് പകുതിയോളം വെട്ടിക്കുറച്ചു. സാന്പത്തിക വർഷം മുഴുവൻ 17,000 കോടിയോളം രൂപയാണ് വെട്ടിക്കുറച്ചത്.
ഐജിഎസ്ടിയിൽ മാത്രം 965 കോടി രൂപയുടെ വെട്ടിക്കുറവു വരുത്തി. കേന്ദ്രത്തിന്റെ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. 31,000 കോടി രൂപയുടെ ഗ്രാന്റ് 6,000 കോടി രൂപയിലേക്ക് ഒതുക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിന് അനുവദിച്ച 1877 കോടി രൂപയും വെട്ടിക്കുറച്ചു.
സിൽവർ ലൈൻ പദ്ധതിക്ക് പകരമുള്ള റെയിൽവേ പദ്ധതി അനുവദിക്കുക, ഗതാഗതത്തിരക്ക് കുറയ്ക്കാൻ കൂടുതൽ റെയിൽവേ സൗകര്യങ്ങൾ അനുവദിക്കുക, വിഴിഞ്ഞം തുറമുഖ വികസനത്തിന് ആവശ്യമായ കേന്ദ്ര സഹായം അനുവദിക്കുക, വിഴിഞ്ഞത്തിന് ബജറ്റിൽ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിക്കും. കേരളത്തെ സാന്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് 12ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരം നടത്തുന്നുണ്ട്.
കേരളത്തിന്റെ തനതു നികുതി വരുമാനം ഇരട്ടിയിലധികമായി ഉയർന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 2015-16ൽ 38,995 കോടി രൂപയായിരുന്ന തനതു നികുതി വരുമാനം 2024-25ൽ 84,884 കോടി രൂപയായി ഉയർന്നു. 117 ശതമാനം വർധന. സംസ്ഥാനത്തിന്റെ മൊത്തം തനത് വരുമാനം ഒരു ലക്ഷം കോടി പിന്നിട്ടു .2015-16 ലെ 47,420 കോടി രൂപയിൽനിന്ന് 2024-25ൽ 1,03,240 കോടി രൂപയായാണ് തനതു വരുമാനം ഉയർന്നത്, 118% വർധന.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുതിച്ചുയരുന്നു. കോഴിയിറച്ചിക്ക് ഒരു മാസത്തിനിടെ 50 രൂപയോളമാണ് വർധിച്ചത്. ജീവനുള്ള കോഴിക്ക് ചില്ലറ വിപണിയില്‍ 180 രൂപ വരെയാണ് തിങ്കളാഴ്ചത്തെ വില.
കോഴിഇറച്ചിക്ക് കിലോയ്ക്ക് 270 രൂപ വരെ എത്തിയിട്ടുണ്ട്. ഫാമുകളില്‍ നിന്ന് കർഷകർ വില്‍ക്കുന്ന മൊത്തവില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണെന്ന് വ്യാപാരികള്‍ പറയുന്നു. തീറ്റസാധനങ്ങളുടെ വിലവർധനവും ഉത്പാദനത്തിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.
വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. സംസ്ഥാനത്ത് മുട്ടയ്ക്കും വില വർധിച്ചിട്ടുണ്ട്. ഇറച്ചിക്കോഴി വില കുതിച്ചുയർന്നതോടെ ഹോട്ടല്‍ വിഭവങ്ങളുടെ വിലയും വർധിച്ചു. നവംബറില്‍ ആറു രൂപയായിരുന്ന മുട്ടയ്ക്ക് ഇപ്പോള്‍ കേരളത്തില്‍ ശരാശരി എട്ടു രൂപയാണ്.
ഉത്തരേന്ത്യയില്‍ തണുപ്പുകാലം തുടങ്ങിയതോടെ ഉണ്ടായ ഡിമാൻഡും വിദേശത്തേക്കുള്ള കയറ്റുമതി വർധിച്ചതും തിരിച്ചടിയായി. തമിഴ്നാട്ടിലെ നാമയ്ക്കലിലും മുട്ടവില വർധിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. പാലിന്റെ വില കൂട്ടുന്നതിനോട് സർക്കാരിനു യോജിപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം വിലവർധന നിലവിൽവരുമെന്നും മന്ത്രി പറഞ്ഞു.
കർഷകരുടെ ക്ഷേമം മുൻനിർത്തി നേരിയ വില വർധനയുണ്ടാകും. പാൽവില കൂട്ടുന്നത് സംബന്ധിച്ച് പഠിക്കാൻ മിൽമ നിയോഗിച്ച വിദഗ്ധ സമിതി നിരക്ക് വർധനയ്ക്ക് ശിപാർശ ചെയ്തിട്ടുണ്ട്. മിൽമ ആവശ്യപ്പെട്ടാൽ സർക്കാർ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.
ക്ഷീര കര്‍ഷകര്‍ക്കുവേണ്ടിയാണ് വില വര്‍ധിപ്പിക്കുന്നത്. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാല് ഉത്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കും. സ്വകാര്യ ഉത്പാദകരും വില കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് അഞ്ചു രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1620 രൂപയായി. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു.
രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തിയാണ് ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്കരിക്കുന്നത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.